Friday, September 13, 2013

നഷ്ട ബാല്യം...

ഇളം മാവില കൂമ്പടര്‍ത്തി
ഉമ്മിക്കരിയും കൂട്ടി പല്ല് തേച്ചീടെണം
മാവില്‍ നിന്നും അണ്ണാരക്കണ്ണന്‍
അടര്‍ത്തിയിടും മാമ്പഴം പെറുക്കീടെണം

കൂവും കുയില്‍ നാദത്തിനൊപ്പം
മറുനാദമെനിക്കും കൂവിടേണം
കുഴിയാനകള്‍ കുഴിക്കുന്ന കുഴികള്‍
മൂടി പിന്നെയും നോക്കിയിരിക്കേണം

ഒഴുകും കൊച്ചു തോടിന്നരികിലിരുന്നു
തുപ്പല്‍ കൊടുത്തു പരലുകളെ പറ്റിച്ചീടെണം
തോട്ടിലൂടെ നടന്നു പരലുകളെ പിടിച്ചു
കൊച്ചു കുപ്പിയിലാക്കി നോക്കിയിരിക്കേണം

ഒഴുതു മറിച്ച ചെളിയിലൂടെ നടന്നു
ഞൗണിക്ക പെറുക്കി കളിക്കേണം
തവളകളുടെ ചാട്ടത്തിനനുസൃതമായ്
പാടത്തുടെ ചാടിക്കളിഛീടെണം

നാട്ടു വഴിയിലൂടെ പടര്‍ന്നു കിടക്കും
പുളിയില പിഴിഞ്ഞ് ചാറു കുടിച്ചീടെണം
ഞൊട്ടാഞൊടിയല്‍ കയ്യിലിട്ടു തിരുമ്മി
പഴുപ്പിച്ചു തിന്നീടെണം

ഇതെല്ലാം കഴിഞ്ഞു വീടണയുന്ന നേരം
എന്റുമ്മി തന്നീടും പാണല്‍ വടിയുടെ-
പ്രഹരമേറ്റ് ചുവന്നു തുടുത്തീടുമെന്‍
തുടയില്‍ തടവിയുറക്കെ കരഞ്ഞീടെണം

ഇതെല്ലാം എന്‍ മോഹങ്ങളല്ലോ
ഒരിക്കലും തിരിച്ചു പോയീടാന്‍ കഴിയിലെന്ന-
റിഞ്ഞിട്ടും വെറുതെ മാടി വിളിക്കുന്നു
ബാല്ല്യ കാലമെന്ന മോഹം ..