Friday, July 4, 2014

പാഴ് ജന്മം....

        "മോളേ..ഹാജറാ ഇച്ചിരി വെള്ളം ഇങ്ങെടുത്തെ,ഒഹ് ..എന്തൊരു വെയിലാത് കവല വരെ പോയി വന്നപ്പോഴേക്കും ആകെ പരവേശായി ...."
തന്നോളം പ്രായമുള്ള തന്റെ തല മുടിക്കൊപ്പം നരയ്ക്കാന്‍ മത്സരിക്കുന്ന ശീലയുള്ള പഴയ കാലന്‍ കുട നിലത്തുന്നി മൊയ്തുണ്ണി കാക്ക മെല്ലെ വീടിന്റെ മുന്‍വശത്തെ തിണ്ണയിലേക്ക് ഇരുന്നു,തോളത്തു കിടക്കുന്ന പഴയ തോര്‍ത്ത്‌ മുണ്ടെടുത്ത് നെഞ്ചത്തെക്ക് വീശിക്കൊണ്ട് മരുമകളായ ഹാജാറയോടായി വിളിച്ചു പറഞ്ഞു.
"ഒഹ് ...ഇങ്ങള് ഇതെവിടെ പോയി കിടക്കുവാര്‍ന്നു,ഇക്ക എത്ര വട്ടം വിളിച്ചു ഇക്ക കൊടുത്തു വിട്ട സാദനങ്ങള് കൂട്ടുകാരന്റെ വീട്ടിലിരിപ്പുണ്ട്‌ അതൊന്നു എടുത്തു തന്നുടെ ബാപ്പ ഇങ്ങക്ക് ....അതെങ്ങനാ മോന്‍ അയക്കുന്ന കാശ് എങ്ങനെയെങ്കിലും തീര്‍ക്കാന്‍ അല്ലെ നോക്കുന്നെ ...."
"മോളെ ...ബാപ്പാടെ താടി മുടീം കണ്ടില്ലേ ...എത്ര നാളായി ഒന്ന് വെട്ടി ഒതുക്കിട്ട്,അതിനായ് കവല വരെയൊന്നു പോയതാ."
"പിന്നെ ...കാര്‍ന്നൊരു പുയ്യാപ്ല ആവാന്‍ പോവല്ലേ വെട്ടി ഒരുങ്ങി ..ഹും ...എനിക്കിവിടെ നൂറു കൂട്ടം പണിയുള്ളതാ ,കുട്ട്യോള് ഇപ്പൊ വരും സ്കൂള്‍ വിട്ട്.ബാപ്പക്ക് വെള്ളം അകത്തു വന്നു എടുത്തു കുടിച്ചുടെ ...."
ഇത്രയും പറഞ്ഞു കൊണ്ട് വന്ന വെള്ളം തിണ്ണയിലേക്ക് ശക്തിയായി വെച്ച് ഹാജറ കലി തുള്ളി അകത്തേക് പോയി.ഗ്ലാസ് വെച്ചതിന്റെ ശക്തിയില്‍ പാതി വെള്ളം തൂവി തിണ്ണയില്‍ പടര്‍ന്നു.

"ഞാന്‍ അന്നേ പറഞ്ഞതാ ...ഇതിനെയൊക്കെ വല്ല ഓള്‍ഡ്‌ എയിജ് ഹോമില്‍ കൊണ്ട് പോയി വിടാന്‍,അതെങ്ങന അപ്പൊ കെട്ട്യോനു അങ്ങട് സിമ്പതി കയറി.അങ്ങേരു അവിടെ പോയി കിടന്നു പറഞ്ഞാ മതി,ഇതിനെയൊക്കെ അനുഭവിക്കേണ്ടത് ഞാനല്ലേ ....ഹും ..."

വെള്ളം കുടിച്ചു ഒന്നും മിണ്ടാതെ മൊയ്തുണ്ണി കാക്ക മെല്ലെ പുറത്തേക്ക് ഇറങ്ങി നടന്നു,അപ്പോഴും മരുമകളുടെ കുറ്റം പറച്ചില്‍ കാതില്‍ മുഴങ്ങി കൊണ്ടിരുന്നു.എന്തായിരിക്കും ഈ ഓള്‍ഡ്‌ എയിജ് ഹോം ...എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

ങാ ...ഹമീദിനൊടു ചോദിക്കാം.ഞങ്ങള് ഒരേ പ്രായക്കാരാണ്,ഒന്നിച്ചു രണ്ടു ക്ലാസ് വരെ പഠിച്ചതാണെങ്കിലും അന്നത്തെ എന്റെ അവസ്ഥ മൂലം പഠിത്തം അവിടെ നിർത്തി,ഹമീദ് പഠിച്ചു വല്യ ഉദ്യോഗം ഒക്കെ നേടി.

പോകുന്ന വഴിക്ക് ഹമീദിന്റെ വീടിന്റെ മുന്നിലെക്കൊന്നു കണ്ണോടിച്ചു,ആളു അവിടെ തന്നെ ഇരിപ്പുണ്ട്.

"ഹമീദെ ..പോരുന്നോ പള്ളിയിലേക്ക് ..."

"ദേ ..വരുന്നു കുപ്പായം ഒന്ന് ഇട്ടോട്ടെ ..."

കുപ്പായം ഇട്ടു വന്ന ചങ്ങായി ഒപ്പം നടന്നു,വിശേഷങ്ങള്‍ പറയുന്നതിന് ഇടയ്ക്ക് മൊയ്തുണ്ണി കാക്ക ആ പേര് എടുത്തിട്ട്.

"അല്ല ഹമീദെ ..എന്താ ഈ ഓള്‍ഡ്‌ എയിജ് ഹോം ..."പെട്ടെന്ന് അത് കേട്ടപ്പോള്‍ ആ ചങ്ങാതി എന്തെയെന്ന മട്ടില്‍ മൊയ്തുണ്ണിയുടെ നേരെ നോക്കി.

"ഇന്ന് ഒരു സംഭവം ഉണ്ടായി ....മരുമോള് എന്നെ അങ്ങനെ ഒരു സ്ഥലത്ത് ആക്കാമെന്നു നമ്മടെ മോനോട് പറഞ്ഞിരുന്നുവത്രേ ..എന്താത് ..."

"അതോ ...മൊയ്തു ..അത് മക്കള്‍ക്ക് വേണ്ടാത്ത ബാപ്പമാരേം ഉമ്മമാരെം കൊണ്ട് പോയി ആക്കുന്ന ഒരു സ്ഥലമാണ്‌..."അത്രയും പറഞ്ഞപ്പോഴേക്കും ഹമീദ് എന്നാ ആ കളിക്കൂട്ടുകാരന്റെ തൊണ്ട ഇടറി.

മൊയ്തുണ്ണിയുടെ മുഖം അല്പം വാടി,പിന്നെ രണ്ടു പേരും ഒന്നും മിണ്ടാതെ മുന്നിലേക്ക് നടന്നു.

"മൊയ്തു അനക്ക് അറിയോ ഞാന്‍ എന്തെ ഇങ്ങനെ അഞ്ചു മക്കളുടെ വീട്ടില് മാറി മാറി
താമസിക്കുന്നതെന്നു.എന്റെ പേരില്,ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ കുറെ സ്വത്ത്ക്കളുണ്ട് അത് കിട്ടാന്‍ വേണ്ടിയിട്ട.അല്ലാതെ അവര്‍ക്ക് എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.."ഹമീദ് നീട്ടിയൊന്നു തുപ്പിയിട്ട് തുടര്‍ന്നു..

"ഞാന്‍ മക്കളെയൊക്കെ പഠിപ്പിച്ചു നല്ലൊരു നിലയിലാക്കി ഇപ്പൊ അവര്‍ക്ക് ഞാന്‍ ഒരു ശല്യമായി തുടങ്ങി.കാരണം ഞാനിപ്പോ വയസനായില്ലേ,നമ്മളൊക്കെ ഏതു സമയത്തും വീഴുന്ന ഒരു പഴയ തേക്ക് തടിയാണ് ന്റെ ചങ്ങാതി..വീഴുന്ന നേരത്ത് പിന്നെ തെക്ക് മരം ആണെങ്കില്‍ അയിനു നല്ല കാതലുള്ളത് കൊണ്ട് വില കിട്ടും,നമ്മക്കോ ...നമ്മളെ കൊണ്ട് പോയി ഇതുപോലെ ഏതെങ്കിലും വൃദ്ധ സദനത്തില്‍ ആക്കും,അല്ലെങ്കില്‍ ആര് നോക്കും എന്നും പറഞ്ഞു മക്കള് അടി കുടുന്നത് കാണേണ്ടി വരും.ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് ഞാന്‍ സ്വത്തൊന്നും ഇപ്പഴും മക്കളുടെ പേരില് എഴുതി കൊടുക്കാത്തത് ..."

"നേരാണ് ഹമീദേ നീ പറഞ്ഞത് ....ഒരു കണക്കിന് സ്വത്തുക്കള്‍ ഒരുപാട് ഉണ്ടാവാതിരുന്നത്‌ ഒരു കണക്കിന് നന്നായി ല്ലേ.അല്ലെങ്കില്‍ പണ്ടേ നമ്മടെ മരുമോള് ഇതുപോലെ ഏതെങ്കിലും ഇടത്തില്‍ കൊണ്ടുപോയി ആക്കിയേനെ."

"ന്റെ മൊയ്തു ..അങ്ങനെ വെല്ലോം ഉണ്ടായാല്‍ നിന്റെ കൂടെ ഞാനും വരും,ഇത്രയും നാളും നമ്മള് ഒരുമിച്ചല്ലേ നടന്നു,ഇനീം അങ്ങനെ തന്നെ ആയിരിക്കും.അനക്ക് അറിയോ ...ഈ മനുഷ്യര് വയസായാല്‍ അവരെ വിളിക്കുന്നതാണ് പാഴ്ജന്മങ്ങള്‍,അതെ ഇപ്പൊ നമ്മളൊക്കെ പാഴ്ജന്മാമാടാ ....."

അപ്പോഴേക്കും ബാങ്കൊലി മുഴങ്ങി തുടങ്ങിയിരുന്നു,ഇരുവരും സംസാരം നിര്‍ത്തി പള്ളിയിലേക്ക് തിരക്ക് പിടിച്ചു നടന്നു.....

No comments:

Post a Comment