Wednesday, July 9, 2014

അതിജീവനം ..


"നീയെന്തേ അവിടെ നിന്ന് കളഞ്ഞത്,ഈ കസേരയിലോട്ട് ഇരിക്കുന്നെ...."

സുമിയുടെ ചിരിച്ചു കൊണ്ടുള്ള കുഞ്ഞു ശാസനക്ക് മുന്നില്‍ സമീര്‍ ആദ്യമൊന്നു പകച്ചു പോയെങ്കിലും പിന്നെ മെല്ലെ കസേര വലിച്ചിട്ട് അവളുടെ അരികത്തായി ഇരുന്നു.

"നിന്റെ കൊലമാകെ മാറി പോയല്ലോ സുമി,എന്നാലും ആറു മാസം കൊണ്ട് ഒരാള് ഇങ്ങനെ ആയിപ്പോകുവോ...!!!"

പണ്ട് എത്ര ചുറുചുറുക്കോടെ ഓടി നടന്നതാണ്,ഏതൊരാളും ഒന്ന് നോക്കി പോകുന്ന നല്ലൊരു മാലഖ പോലുള്ള തന്റെ പഴയ ആ കൂട്ടുകാരി ഇന്ന് ഈ കട്ടിലില്‍ ഒരു അസ്ഥി കൂടം പോലെ.എങ്കിലും ആ ചിരി,അതിനു മാത്രം ഒരു മാറ്റവുമില്ല.തനിക്ക് ഒരുപാട് ഊര്‍ജവും ധൈര്യവും തന്നിട്ടുള്ള മനോഹരമായ ചിരിയിന്നും ചുണ്ടില്‍ നിന്നും അടരാതെ നില്‍ക്കുന്നു.

"നീയെന്താ സമീ ആലോചിക്കുന്നത്...!!!"

ങേ...!!!പെട്ടെന്നുള്ള ചോദ്യത്തില്‍ അവന്‍ ഞെട്ടിയത് പോലെ തോന്നി..

"ഹേയ് ..ഒന്നുല്ല,നീയെന്തേ എന്നോട് നിന്നെ കുറിച്ച് പറയരുതെന്ന് പറഞ്ഞത്,ഉമ്മ എന്നോട് എല്ലാം പറഞ്ഞിരുന്നു.."ഒരു പരിഭവം കലര്‍ന്ന പോലെ സമീര്‍ പറഞ്ഞു.

"നീ വന്നുവെന്ന് ഞാനറിഞ്ഞിരുന്നു ഞാന്‍ ഉമ്മയോട് പറഞ്ഞിരുന്നത എന്നെ കുറിച്ചൊന്നും നിന്നോട് പറയരുത്.ഈ അവസ്ഥയില്‍ നിന്നെ കാണാന്‍ വയ്യ..."പെട്ടെന്ന് സുമിയുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി പുറത്തേക്ക് ഇറ്റ്‌ വന്നു.അത് കണ്ണീരല്ല ചുടു ചോരയാണെന്ന് സമീറിന് തോന്നി,അതു സഹിക്കാനാവാതെ സമീര്‍ കണ്ണുകൾ തുറന്നിട്ടിരിക്കുന്ന ജനാലയിലൂടെ പുറത്തേക്കു പായിച്ചു.

"സമീ നീ ഓര്‍ക്കുന്നോ നമ്മുടെ ബാല്യം,അന്നൊക്കെ എന്ത് രസായിരുന്നല്ലേ എത്ര വട്ടം നാം പിണങ്ങിയിരുന്നിട്ടുണ്ട്.ആ ഇരുപ്പില്‍ നിന്നെ കാണാന്‍ എന്ത് ഭംഗി ആയിരുന്നെന്നോ..."

"ഉവ്വാ...അന്ന് നീയല്ലേ ഏതു നേരോം മോന്തേം വീര്‍പ്പിച്ചു ഇരിക്കാറ്,പിന്നെ ഒന്ന് മിണ്ടി തുടങ്ങണമെങ്കില്‍ എന്ത് പാടാര്‍ന്നു.."

"സ്കൂൾ വിട്ടു വരുന്ന വഴിക്ക് നമ്മെ കാത്തു ഒരു അപ്പൂപ്പന്‍ താടി ഇരിപ്പുണ്ടാവും,നിനക്കറിയോ ഈ അപ്പൂപ്പന്‍ താടി മാനത്ത് നിന്നും അടര്‍ന്നു വീഴുന്നതാണത്രെ..."

"ഹഹഹ അത് നിന്‍റെ കണ്ടു പിടുത്തമല്ലേ,അന്ന് ഞാന്‍ നമ്മുടെ മലയിലുള്ള അപ്പൂപ്പന്‍ താടി ഉണ്ടാവുന്ന മരം നിന്നെ കാണിച്ചു തന്നപ്പോഴാണ്‌ ഈ പറച്ചില്‍ നിര്‍ത്തിയത്.."

"ഇല്ലാ....ഒരിക്കലുമല്ല...ഞാന്‍ പറഞ്ഞതാണ്‌ ശരി,മാനത്ത് നിന്നും ആണ് അത് പറന്നു വരുന്നത്..."അവള്‍ താന്‍ പറയുന്നതാണ് ശരിയെന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.

"സമീ....എന്‍റെ ഈ അവസ്ഥ കണ്ടിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ,എന്നെ മരണത്തിനു വിട്ടു കൊടുക്കാന്‍ നിനക്ക് കഴിയുമോ.."അവള്‍ തന്‍റെ ശോഷിച്ച കൈകള്‍ സമീറിന്റെ കൈകളില്‍ മുറുകെ പിടിച്ചു ചോദിച്ചു

"ഇല്ല സുമീ....നിന്നെ ഞാന്‍ ഒരു മരണത്തിനും വിട്ടു കൊടുക്കില്ല,നിനക്കൊന്നും സംഭവിച്ചിട്ടില്ല...നിന്‍റെ ആ പഴയ കളിക്കൂട്ട്കാരന്‍ ആണ് പറയുന്നത്...."

"മം...എനിക്കിപ്പോ പേടിയൊക്കെ മാറി,മനസ്സിന് ഒരു ധൈര്യമൊക്കെ വന്നത് പോലെ...എങ്കി നീയിനി പൊക്കോ,ഇനീം ഇരുന്നാല്‍ നമ്മള്‍ ഇനീം സെന്റി ആവും.."അവള്‍ പ്രകാശം പരത്തുന്ന പോലെ പുഞ്ചിരിച്ചു.

ആ പാല്‍പുഞ്ചിരിക്ക് മുന്നില്‍ ഒന്നും പറയാനാവാതെ സമീര്‍ മെല്ലെ പുറത്തേക്കു ഇറങ്ങി നടന്നു.അപ്പോഴും ഇവിടേക്ക് പോരാന്‍ നേരം ഉമ്മ പറഞ്ഞ വാക്കുകള്‍ അവന്‍റെ കാതില്‍ മുഴങ്ങി...

"മോനേ..സമീ...ഓള്‍ക്ക് തീരെ വയ്യ,എന്തോ കൊള്ളില്ലാത്ത അസുഖം ആണത്രേ.നീയൊന്നു പോയി കണ്ടെച്ചും വാ...ആറു മാസം പോലും ഡോക്ടര്‍ സമയം പറഞ്ഞിട്ടില്ല...നിന്നെ കണ്ടാല്‍ ആ കൊച്ചിന് ഒരു ആശ്വാസവും..."

"ഇല്ല..ഉമ്മാ...അവളെ ഞാന്‍ ഒരു മരണത്തിനും ക്യാന്‍സറിനും വിട്ടു കൊടുക്കില്ല.ആറു മാസമല്ല..നൂറു വര്ഷം അവള്‍ ജീവിക്കും.."

ആ കളിക്കൂട്ടുകാരന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണു നീര്‍ വീണു ഭൂമിയോന്നു പുളഞ്ഞു.....

ഇനിയവൾ അതിജീവനത്തിന്റെ പാതയിലാണ്,കളിക്കൂട്ടുകാരന്റെ കൈ പിടിച്ചു...

No comments:

Post a Comment