Friday, July 4, 2014

അവസ്ഥാന്തരം

     "അന്‍ഷാദെ നിന്റെ മൊബൈല്‍ അല്ലെ ബെല്ലടിക്കുന്നത്,ആരാണാവോ കല്യാണ തിരക്കിന്റെ നേരത്ത് വിളിക്കുന്നത്‌ ..."

"ഉമ്മ ...ആ ഫോണ്‍ എടുത്തു നോക്ക് ആരാന്നു ...."

"അതെ ..നിന്റെ കൂട്ടുകാരനാണ്.."അന്‍ഷദ് ഉമ്മയുടെ കയ്യില്‍ നിന്നും ഫോണ്‍ ചെവിയോടു ചേര്‍ത്തു.

"ഹലോ ..ഡാ പറ ..നീ എവിടെ എത്തി ?"

"ങാ...ഞാന്‍ തൃശ്ശൂരില്‍ എത്താറായി,നീ വിളിക്കാന്‍ വരില്ലേ,അതോ ഇത്താത്താന്റെ കല്യാണത്തിന്റെ തിരക്കിലാണോ ഈ പുന്നാര ആങ്ങള...!!!"

"ഹേയ്..ഇത്തിരി തിരക്കുണ്ട്‌ എങ്കിലും ഞാന്‍ വരാം സന്ധ്യ ആവാറായില്ലേ,ഇനി നീ അവിടുന്ന് വണ്ടിയില്‍ കയറി വരാന്‍ ഒരുപാട് നേരം പിടിക്കും.പക്ഷെ ഇവിടുന്നു എന്തേലും നുണ പറഞ്ഞു വേണം ചാടാന്‍ ..."

"എങ്കില്‍ നീ ഇങ്ങു പോരെ ..ഞാന്‍ ട്രെയിന്‍ ഇറങ്ങുമ്പോഴേക്കും നിനക്ക് ആലുവയില്‍ എത്താല്ലോ ..."

"ഓക്കേ ഡാ ..ഞാന്‍ ഇറങ്ങുവാ ..."

ഇതാത്താന്റെ കല്യാണമാണ്,ആളുകളൊക്കെ എത്തി തുടങ്ങിയിരിക്കുന്നു അതിനിടയില്‍ താന്‍ എങ്ങനെ പുറത്തു ചാടും എന്ന് വിചാരിച്ചു അന്‍ഷാദു അങ്ങോടും ഇങ്ങോടും നടപ്പായി.പിന്നെ മെല്ലെ ഉമ്മയോട് പറഞ്ഞു പെട്ടെന്ന് വരുമെന്ന വാക്കും കൊടുത്തു ബൈക്കെടുത്തു പറപ്പിച്ചു വിട്ടു.

അവന്‍ വാച്ചില്‍ സമയം നോക്കി,നല്ല ദൂരമുണ്ട് ആകെ ദൂരത്തുള്ള ഒരു കൂട്ടുകാരനാണ്.അവനാണെങ്കില്‍ ഇതാത്താന്റെ കല്യാണം കൂടാന്‍ മാത്രമായാണ് ഇത്രേം ദൂരത്തു നിന്നും വരുന്നതും.അവനെയും പൊക്കി വരുമ്പോഴേക്കും അടുത്തുള്ള കൂട്ടുകാരൊക്കെ കാത്തു നില്‍പ്പുണ്ടാവും.ഇടയ്ക്ക് അവന്റെ ഫോണ്‍ ബെല്ലടിച്ചു,ബൈക്ക് ഒതുക്കിയിട്ട് ഫോണ്‍ എടുത്തു നോക്കി കൂട്ടുകാരനാണ്.വന്നു കൊണ്ടിരിക്കുന്നുവെന്ന് മറുപടി കൊടുത്തു യാത്ര തുടര്‍ന്നു.

ഹൈവേ ആയതു കൊണ്ടും സന്ധ്യ ആയതു കൊണ്ടും റോഡില്‍ സാമാന്യം നല്ല തിരക്കുമുണ്ട്,പെട്ടെന്നാണ് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും ഇട്ടു എതിരെ വരുന്ന ലോറിയെ മറി കടന്നു മറ്റൊരു ലോറി തന്റെ നേരെ പാഞ്ഞടുത്തത്.ഒന്ന് ബ്രേക്ക് ചവിട്ടാനും ബൈക്ക് വെട്ടി തിരിക്കാനുമുള്ള വിഫലമായ ഒരു ശ്രമം അവന്‍ നടത്തി നോക്കി,പക്ഷെ അതിനൊന്നും അനുവദിക്കാതെ ഒവര്‍ട്ടെക്ക് ചെയ്തു വന്ന ലോറി അവനെ ഇടിച്ചിട്ടു കടന്നു കളഞ്ഞു.

ഈ സമയം ഇതൊന്നും അറിയാതെ അവന്റെ വീട്ടില്‍ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതി ആയി തന്നെ നടക്കുന്നുണ്ടായിരുന്നു.നേരം ഇരുട്ടി തുടങ്ങി,ആളും ബഹളങ്ങളും തുടങ്ങിയ നേരത്താണ് ആ ദുഃഖ വാര്‍ത്ത അവരെ തേടിയെത്തുന്നത്.പക്ഷെ അവിടെയുള്ള ആരും തന്നെ അറിഞ്ഞില്ല,അല്ല ആരെയും അറിയിച്ചില്ല.

അതിനിടയില്‍ ഒന്ന് ഇരുട്ടി വെളുത്തു..ഒരു ശോകമൂകമായ അന്തരീക്ഷം അവിടമാകെ തളം കെട്ടി കിടന്നു,പക്ഷെ ഇതൊന്നും അറിയാതെ അവന്റെ ഇത്താത്താ പുതുമണവാട്ടി ആവാനുള്ള തയാറെടുപ്പില്‍ ആയിരുന്നു.എങ്കിലും ആ പെങ്ങളുടെയും ഉമ്മയുടെയും കണ്ണുകള്‍ അവനെ തിരയുന്നുണ്ടായിരുന്നു.ചോദിക്കുന്നവരോക്കെ ഇവിടെയെങ്ങാനും ഉണ്ടാവും,കവല വരെ പോയതാണ് ഇപ്പൊ വരും എന്നുള്ള മറുപടി കൊടുത്തു ഒഴിഞ്ഞു മാറി.

കഴുത്തില്‍ താലി ചാര്‍ത്തുന്ന നേരവും പെങ്ങള്‍ തന്റെ ആകെയുള്ള ആങ്ങളയെ തിരയുന്നുണ്ടായിരുന്നു,എല്ലാവരെയും വിട്ട് പോയതറിയാതെ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് അറിയാതെ,അളിയനെ കൈ പിടിച്ചു വീട്ടിലേക്ക് ക്ഷണിക്കാന്‍ തന്റെ കുഞ്ഞാങ്ങള ഇല്ലെന്നു അറിയാതെ.ഈ നേരം അന്‍ഷാദിന്റെ ചലനമറ്റ ശരീരം മോര്‍ച്ചറിയില്‍ തന്റെ പെങ്ങള് ഉടുത്തൊരുങ്ങി ഒരു മൊഞ്ചത്തി ആയി പുതിയ അളിയന്റെ കൈ പിടിച്ചു വരുന്നതും കാത്തു കിടപ്പുണ്ടായിരുന്നു...

പാഴ് ജന്മം....

        "മോളേ..ഹാജറാ ഇച്ചിരി വെള്ളം ഇങ്ങെടുത്തെ,ഒഹ് ..എന്തൊരു വെയിലാത് കവല വരെ പോയി വന്നപ്പോഴേക്കും ആകെ പരവേശായി ...."
തന്നോളം പ്രായമുള്ള തന്റെ തല മുടിക്കൊപ്പം നരയ്ക്കാന്‍ മത്സരിക്കുന്ന ശീലയുള്ള പഴയ കാലന്‍ കുട നിലത്തുന്നി മൊയ്തുണ്ണി കാക്ക മെല്ലെ വീടിന്റെ മുന്‍വശത്തെ തിണ്ണയിലേക്ക് ഇരുന്നു,തോളത്തു കിടക്കുന്ന പഴയ തോര്‍ത്ത്‌ മുണ്ടെടുത്ത് നെഞ്ചത്തെക്ക് വീശിക്കൊണ്ട് മരുമകളായ ഹാജാറയോടായി വിളിച്ചു പറഞ്ഞു.
"ഒഹ് ...ഇങ്ങള് ഇതെവിടെ പോയി കിടക്കുവാര്‍ന്നു,ഇക്ക എത്ര വട്ടം വിളിച്ചു ഇക്ക കൊടുത്തു വിട്ട സാദനങ്ങള് കൂട്ടുകാരന്റെ വീട്ടിലിരിപ്പുണ്ട്‌ അതൊന്നു എടുത്തു തന്നുടെ ബാപ്പ ഇങ്ങക്ക് ....അതെങ്ങനാ മോന്‍ അയക്കുന്ന കാശ് എങ്ങനെയെങ്കിലും തീര്‍ക്കാന്‍ അല്ലെ നോക്കുന്നെ ...."
"മോളെ ...ബാപ്പാടെ താടി മുടീം കണ്ടില്ലേ ...എത്ര നാളായി ഒന്ന് വെട്ടി ഒതുക്കിട്ട്,അതിനായ് കവല വരെയൊന്നു പോയതാ."
"പിന്നെ ...കാര്‍ന്നൊരു പുയ്യാപ്ല ആവാന്‍ പോവല്ലേ വെട്ടി ഒരുങ്ങി ..ഹും ...എനിക്കിവിടെ നൂറു കൂട്ടം പണിയുള്ളതാ ,കുട്ട്യോള് ഇപ്പൊ വരും സ്കൂള്‍ വിട്ട്.ബാപ്പക്ക് വെള്ളം അകത്തു വന്നു എടുത്തു കുടിച്ചുടെ ...."
ഇത്രയും പറഞ്ഞു കൊണ്ട് വന്ന വെള്ളം തിണ്ണയിലേക്ക് ശക്തിയായി വെച്ച് ഹാജറ കലി തുള്ളി അകത്തേക് പോയി.ഗ്ലാസ് വെച്ചതിന്റെ ശക്തിയില്‍ പാതി വെള്ളം തൂവി തിണ്ണയില്‍ പടര്‍ന്നു.

"ഞാന്‍ അന്നേ പറഞ്ഞതാ ...ഇതിനെയൊക്കെ വല്ല ഓള്‍ഡ്‌ എയിജ് ഹോമില്‍ കൊണ്ട് പോയി വിടാന്‍,അതെങ്ങന അപ്പൊ കെട്ട്യോനു അങ്ങട് സിമ്പതി കയറി.അങ്ങേരു അവിടെ പോയി കിടന്നു പറഞ്ഞാ മതി,ഇതിനെയൊക്കെ അനുഭവിക്കേണ്ടത് ഞാനല്ലേ ....ഹും ..."

വെള്ളം കുടിച്ചു ഒന്നും മിണ്ടാതെ മൊയ്തുണ്ണി കാക്ക മെല്ലെ പുറത്തേക്ക് ഇറങ്ങി നടന്നു,അപ്പോഴും മരുമകളുടെ കുറ്റം പറച്ചില്‍ കാതില്‍ മുഴങ്ങി കൊണ്ടിരുന്നു.എന്തായിരിക്കും ഈ ഓള്‍ഡ്‌ എയിജ് ഹോം ...എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

ങാ ...ഹമീദിനൊടു ചോദിക്കാം.ഞങ്ങള് ഒരേ പ്രായക്കാരാണ്,ഒന്നിച്ചു രണ്ടു ക്ലാസ് വരെ പഠിച്ചതാണെങ്കിലും അന്നത്തെ എന്റെ അവസ്ഥ മൂലം പഠിത്തം അവിടെ നിർത്തി,ഹമീദ് പഠിച്ചു വല്യ ഉദ്യോഗം ഒക്കെ നേടി.

പോകുന്ന വഴിക്ക് ഹമീദിന്റെ വീടിന്റെ മുന്നിലെക്കൊന്നു കണ്ണോടിച്ചു,ആളു അവിടെ തന്നെ ഇരിപ്പുണ്ട്.

"ഹമീദെ ..പോരുന്നോ പള്ളിയിലേക്ക് ..."

"ദേ ..വരുന്നു കുപ്പായം ഒന്ന് ഇട്ടോട്ടെ ..."

കുപ്പായം ഇട്ടു വന്ന ചങ്ങായി ഒപ്പം നടന്നു,വിശേഷങ്ങള്‍ പറയുന്നതിന് ഇടയ്ക്ക് മൊയ്തുണ്ണി കാക്ക ആ പേര് എടുത്തിട്ട്.

"അല്ല ഹമീദെ ..എന്താ ഈ ഓള്‍ഡ്‌ എയിജ് ഹോം ..."പെട്ടെന്ന് അത് കേട്ടപ്പോള്‍ ആ ചങ്ങാതി എന്തെയെന്ന മട്ടില്‍ മൊയ്തുണ്ണിയുടെ നേരെ നോക്കി.

"ഇന്ന് ഒരു സംഭവം ഉണ്ടായി ....മരുമോള് എന്നെ അങ്ങനെ ഒരു സ്ഥലത്ത് ആക്കാമെന്നു നമ്മടെ മോനോട് പറഞ്ഞിരുന്നുവത്രേ ..എന്താത് ..."

"അതോ ...മൊയ്തു ..അത് മക്കള്‍ക്ക് വേണ്ടാത്ത ബാപ്പമാരേം ഉമ്മമാരെം കൊണ്ട് പോയി ആക്കുന്ന ഒരു സ്ഥലമാണ്‌..."അത്രയും പറഞ്ഞപ്പോഴേക്കും ഹമീദ് എന്നാ ആ കളിക്കൂട്ടുകാരന്റെ തൊണ്ട ഇടറി.

മൊയ്തുണ്ണിയുടെ മുഖം അല്പം വാടി,പിന്നെ രണ്ടു പേരും ഒന്നും മിണ്ടാതെ മുന്നിലേക്ക് നടന്നു.

"മൊയ്തു അനക്ക് അറിയോ ഞാന്‍ എന്തെ ഇങ്ങനെ അഞ്ചു മക്കളുടെ വീട്ടില് മാറി മാറി
താമസിക്കുന്നതെന്നു.എന്റെ പേരില്,ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ കുറെ സ്വത്ത്ക്കളുണ്ട് അത് കിട്ടാന്‍ വേണ്ടിയിട്ട.അല്ലാതെ അവര്‍ക്ക് എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.."ഹമീദ് നീട്ടിയൊന്നു തുപ്പിയിട്ട് തുടര്‍ന്നു..

"ഞാന്‍ മക്കളെയൊക്കെ പഠിപ്പിച്ചു നല്ലൊരു നിലയിലാക്കി ഇപ്പൊ അവര്‍ക്ക് ഞാന്‍ ഒരു ശല്യമായി തുടങ്ങി.കാരണം ഞാനിപ്പോ വയസനായില്ലേ,നമ്മളൊക്കെ ഏതു സമയത്തും വീഴുന്ന ഒരു പഴയ തേക്ക് തടിയാണ് ന്റെ ചങ്ങാതി..വീഴുന്ന നേരത്ത് പിന്നെ തെക്ക് മരം ആണെങ്കില്‍ അയിനു നല്ല കാതലുള്ളത് കൊണ്ട് വില കിട്ടും,നമ്മക്കോ ...നമ്മളെ കൊണ്ട് പോയി ഇതുപോലെ ഏതെങ്കിലും വൃദ്ധ സദനത്തില്‍ ആക്കും,അല്ലെങ്കില്‍ ആര് നോക്കും എന്നും പറഞ്ഞു മക്കള് അടി കുടുന്നത് കാണേണ്ടി വരും.ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് ഞാന്‍ സ്വത്തൊന്നും ഇപ്പഴും മക്കളുടെ പേരില് എഴുതി കൊടുക്കാത്തത് ..."

"നേരാണ് ഹമീദേ നീ പറഞ്ഞത് ....ഒരു കണക്കിന് സ്വത്തുക്കള്‍ ഒരുപാട് ഉണ്ടാവാതിരുന്നത്‌ ഒരു കണക്കിന് നന്നായി ല്ലേ.അല്ലെങ്കില്‍ പണ്ടേ നമ്മടെ മരുമോള് ഇതുപോലെ ഏതെങ്കിലും ഇടത്തില്‍ കൊണ്ടുപോയി ആക്കിയേനെ."

"ന്റെ മൊയ്തു ..അങ്ങനെ വെല്ലോം ഉണ്ടായാല്‍ നിന്റെ കൂടെ ഞാനും വരും,ഇത്രയും നാളും നമ്മള് ഒരുമിച്ചല്ലേ നടന്നു,ഇനീം അങ്ങനെ തന്നെ ആയിരിക്കും.അനക്ക് അറിയോ ...ഈ മനുഷ്യര് വയസായാല്‍ അവരെ വിളിക്കുന്നതാണ് പാഴ്ജന്മങ്ങള്‍,അതെ ഇപ്പൊ നമ്മളൊക്കെ പാഴ്ജന്മാമാടാ ....."

അപ്പോഴേക്കും ബാങ്കൊലി മുഴങ്ങി തുടങ്ങിയിരുന്നു,ഇരുവരും സംസാരം നിര്‍ത്തി പള്ളിയിലേക്ക് തിരക്ക് പിടിച്ചു നടന്നു.....

Sunday, June 15, 2014

ഒരു സന്ധ്യയും മാഞ്ഞു...

പെയ്തൊഴിഞ്ഞ വാനം നോക്കി ഞാൻ മെല്ലെ തൊടിയിലേക്കിറങ്ങി,മഴ വീണു കുതിർന്ന മണ്ണിലൂടെ കുഞ്ഞു കാലുകൾ പറിച്ചു നടക്കുമ്പോൾ കാല്പാടുകൾ എന്നെ പിന്തുടരുന്ന പോലെ തോന്നി.ഡാ നീ എങ്ങോടാ ആ വെള്ളത്തിലൂടെ കളിച്ചു പോകുന്നെ രാത്രി ആയാൽ കാലു വളം കടിക്കുന്നെന്നു പറഞ്ഞു കരഞ്ഞാൽ നിന്നെ ഞാൻ ശരിയാക്കും...

ഉമ്മയുടെ പിന്നിൽ നിന്നുള്ള ആ പേടിപ്പിക്കൽ കേൾക്കാത്ത മട്ടിൽ മെല്ലെ വീടിനു മുന്നിലുള്ള പാട വരമ്പത്തെക്ക് ഇറങ്ങി,അവിടെ കുഞ്ഞു തവളകൾ എന്റെ നടത്തത്തിനു അനുസരിച്ച് മുന്നിലൂടെ പാടത്തെ വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ട് പോകുന്നു.അതിനിടയിൽ അവയെ മെല്ലെ കയ്യെത്തി പിടിക്കാനുള്ള വിഫല ശ്രമം നടത്തി നോക്കി.കുഞ്ഞു കൈകൾ കൊണ്ട് നിലത്തേക്ക് പൊത്തി നോക്കിയെങ്കിലും ഒരു കടുകുമണി വ്യത്യാസത്തിൽ അവയെന്നെ മറികടന്നു നിറഞ്ഞു കവിഞ്ഞ പാടത്തേക്ക് ചാടി.

അപ്പോഴേക്കും ഞാൻ പാടവരമ്പിലൂടെ നടന്നു അങ്ങേ തലക്കൽ എത്തിയിരുന്നു,ആ അറ്റത്താണ് ഞാനെന്നും കുളിക്കുന്ന തോട് ഒഴുകുന്നത്.ഇത്രയും നാളും ഉണങ്ങി വരണ്ടു കിടന്ന,കുളക്കൊഴിയും കൊക്കുമെല്ലാം ഇരതേടി കൊത്തി നടന്ന തോടിന്നു നിറഞ്ഞു കവിഞ്ഞു ഒരു അരഞ്ഞാണം പോലെ വളഞ്ഞു പുളഞ്ഞു ഒഴുകിയകലുന്നു.ഇനി ഇവിടെ എന്നും വന്നു കുളിക്കണം,മുങ്ങാം കുഴിയിടണം ഓർത്തപ്പോൾ ദേഹമാസകലം കുളിര് കോരി.

ഒരു നീർക്കാക്കയുടെ കുറുകൽ കേട്ട് തിരിഞ്ഞ ഞാൻ കണ്ട കാഴ്ച കരൾ അലിയിക്കുന്നതയിരുന്നു,കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിൽ തവള പിടുത്തക്കാർ ഇറങ്ങിയിരുന്നു.അവര് പിടിച്ച തവളകളുടെ തലയും കാല്പാദങ്ങളും വെട്ടി മാറ്റി അവിടെയുള്ള സിമന്റിൻ തറയിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു.അവരുടെ പെട്രോൾ മാക്സിന്റെ വെട്ടം കണ്ടു ഉപ്പയോട്‌ ഞാനും പറഞ്ഞതാ ഊത്ത കയറി കാണും നമുക്കും പോകാമെന്ന് പക്ഷെ ഉപ്പാ പറഞ്ഞു പിന്നീടൊരിക്കൽ ആകാമെന്നു.

ഇനി കൊക്കിനും,കുളക്കൊഴിക്കും,നീർക്കാക്കും എല്ലാം കുശാലായിരിക്കും.അവരുടെ വയറു നിറയുന്ന വരെ ഈ പാടത്ത് ഇരതെടാം.ആരും ചോദിക്കാനും വിലക്കാനും വരില്ല കാരണം ഈ പാടംവും അതിലെ മീനുകളും തവളകളും അവർക്ക് കൂടി അവകാശപ്പെട്ടതാണ്.അല്ല ...അവർക്ക് മാത്രം അവകാശപ്പെട്ടത്.

നേരം സന്ധ്യയാവുന്നു,ആകാശത്ത് കൂടി ഒരു പറ്റം കൊറ്റികൽ വടക്കെവിടെയോ ഉള്ള തങ്ങളുടെ കൂട് തേടി പറന്നകലുന്നു.ഇനി ഇവിടെ നിന്നാൽ ശരിയാവില്ല കാരണം നീർക്കോലിയും പൊട്ടക്കണ്ണൻ പാമ്പും ഇറങ്ങും അവ ഉപദ്രവകാരി അല്ലെങ്കിലും അവയെ കാണുമ്പോ ഒരു വിറയലാണ്.അപ്പോഴേക്കും പാടത്തിന്റെ അക്കരെ വീടിന്റെ തിണ്ണയിൽ നിന്ന് ഉമ്മിയുടെ ശാസന നിറഞ്ഞ വിളി പടിഞ്ഞാറോട്ട് പായുന്ന കാറ്റിനെയും മാറി കടന്നു എന്നെയും തേടി വന്നു തുടങ്ങി...ഇനി ഇവിടെ നിന്നാൽ ശരിയാവില്ല ....

Thursday, December 26, 2013

ചെറു കഥകൾ

അവളെന്നോട് ഒരുനാള്‍ പറഞ്ഞു

"നീയൊരു കുറുങ്കവിത എഴുതേണം"

ഞാന്‍ അവളെ കുറിച്ച് എഴുതി തുടങ്ങി

"നീയെനിക്കിന്നും ഒരു ചുരുളഴിയാത്ത
രഹസ്യമാണ്"

അത് കണ്ട മാത്രയില്‍ അവള്‍ പറഞ്ഞു

"മതി നിര്‍ത്തിക്കോ,ചിലപ്പോള്‍ എന്നെ നീ
ഏഷ്യാനെറ്റിന്റെ വിശ്വസിച്ചാലും ഇല്ലെങ്കിലും
എന്ന പ്രോഗ്രാമില്‍ പരിചയപ്പെടുത്തും ...."

______________________________
തീരാത്ത ജീവിതം:-

അടുപ്പില്‍ തീ ഊതി കണ്ണ് കലങ്ങിയ ഭാര്യയുടെ
അടുത്ത് വന്നു പ്രണയാര്‍ദ്രമയ് അയാള് പറഞ്ഞു

"നീയൊരു ദീപമാണെങ്കില്‍ അതില്‍
വിരിയുന്ന നാളമാണ് ഞാന്‍"

അത് കേട്ട് അവള്‍

"അതെ നിങ്ങള് ഇങ്ങനെ കൂടെ കൂടെ പറഞ്ഞത്
കൊണ്ട് മാത്രം ഈ വീട്ടില്‍
വെളിച്ചം വരൂല്ല.
ഒന്നുകില്‍ പോയി വിളക്കില് ഒഴിക്കാന്‍ മണ്ണെണ്ണ
വാങി വാ
അല്ലെങ്കില്‍ കരന്റ് ബില് അടയ്ക്കാനുള്ള കാശ് താ."

ശരിയാണ് പ്രേമം മാത്രം ഉണ്ടായാല്‍ ജീവിതം നടക്കില്ല
വിശപ്പും മാറില്ല വെളിച്ചവും കിട്ടില്ല.
അയാള്‍ മനസ്സില് ഒരു ഉറച്ച തീരുമാനം
എടുത്തു പുറത്തെ ഇറങ്ങി നടന്നു.

പുറകില്‍ ഭാര്യയുടെ ആവശ്യങ്ങളുടെ ഭാണ്ഡകെട്ടു
അഴിയുന്നത് അകന്നകന്നു വന്നു.

"അതെ തിരികെ വരുമ്പോ കറിക്കുള്ളതും വാങ്ങണേ,
പിന്നെ നമ്മുടെ മോന് എന്തെങ്കിലും ....."

______________________________________
"പ്രിയനേ.."

"മം.."

"നീ മറ്റു പലരെ കുറിച്ചും കഥകളായും കവിതകളായും എഴുതാറുണ്ട്,
പക്ഷെ എന്നെ കുറിച്ച് മാത്രം നിനക്ക് ഒന്നും എഴുതാനില്ലേ...!!!"

"നിന്നെ കുറിച്ച് എഴുതേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല,കാരണം എന്നിലെ മൌനത്തിനു പോലും നിന്നിലെ വാചാലതയുണ്ട്."

"എങ്കിലും എന്നെ കുറിച്ച് നിനക്ക് ഏറ്റവും ചുരുക്കി എഴുതിയാൽ എത്ര വരി വേണ്ടി വരും"

അവളുടെ ആ ചോദ്യത്തിന് മുന്നില്‍ അവന്‍ ഒരു നിമിഷം മൌനം പൂണ്ടു,പിന്നീട് എഴുതി തുടങ്ങി.

"സഖീ ..നിന്നെ കുറിച്ച് എഴുതുവാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍
ഈ ജീവിതം തന്നെ മതിയാവുമെന്നു തോനുന്നില്ല"

"കിറുക്കന്‍"

"അതെ...ഞാനൊരു കിറുക്കനാണ്,അത് നിന്നോട് പ്രണയത്തെ ഒരു കിറുക്ക് ആയിട്ടാണ് തോന്നുന്നതെങ്കില്‍ അതാണ് എനിക്കും ഇഷ്ടം."

_________________________________________________________________
ഒടുക്കത്തെ യാത്ര

"നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ്,ഞാനും മക്കളും
തനിച്ചാണെന്ന് അറിഞ്ഞുടെ,നേരം വെളുക്കും
മുന്നേ ഒരു പോക്ക് പോയാല്‍ ചിലപ്പോള്‍
വന്നാല്‍ വന്നു അല്ലെങ്കില്‍ പിറ്റെ ദിവസം
ആകണം.നിങ്ങളുടെ ഈ ഒടുക്കത്തെ
യാത്ര കാരണം എനിക്ക് ഒരു സമാധാനവും ഇല്ല,
എന്റെ നെഞ്ചില് തീയാണ്.."
അയാള് എവിടയോ പോയി മടങ്ങി വന്നപ്പോള്‍
ഭാര്യ പരാതി തുടങ്ങി..

"നിന്റെ നെഞ്ചില്‍ തീയാണെങ്കില്‍ എന്റെ
നെഞ്ചില് ഒരു നെരിപ്പോട് പുകയുന്നത്
നീ അറിയുന്നില്ലല്ലോ പ്രിയ ഭാര്യ,കടം കയറി
മുടിഞ്ഞ മുങ്ങാനായി യാത്ര ചെയ്യുന്ന ഒരു കപ്പലാണ് നാം.."

പക്ഷെ അയാളിത് പറഞ്ഞത് മനസ്സിലാണെന്ന് മാത്രം.
പിന്നീട് അയാള് പോയി നല്ല ബിരിയാണിയും കുട്ടികള്ക്ക്
ഐസ് ക്രീമും വാങ്ങി വന്നു.

പിറ്റേ ദിവസം ആ കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞു

"നാലംഗ കുടുംബം വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയില്‍"

ഒടുക്കത്തെ യാത്ര ....
 
 

ചിന്തകളും വരികളും

നല്ല ചിന്തകള്‍ ചിന്തിക്കാനെന്ത് രസം,എന്നാല്‍
ചിന്തകള്‍ കാട് കയറിയാലോലലോസരം

മറ്റുള്ളവരെ ഗുണദോഷിക്കാനെന്തു സുഖം,എന്നാല്‍
സ്വന്തം കാര്യം വരുമ്പോള്‍ അതിലില്ല സുഖം

നാട് നന്നാക്കുവാനെന്തു ശുഷ്കാന്തി,എന്നാല്‍
സ്വന്തം വീട്ടിലില്ലാ ആ കാന്തി

പൊങ്ങച്ചം പറയാനെന്ത് ചന്തം,എന്നാല്‍
പോങ്ങനാകുന്നതിലില്ല ഒട്ടുമേ ചന്തം

കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ എന്ത് തൃഷ്ണ,എന്നാല്‍
സ്വന്തം കുറ്റങ്ങള്‍ അംഗീകരിക്കാനില്ലയീ ശ്രദ്ധ

നല്ലൊരു മനസ്സിലുണ്ട് മനുഷ്യത്വമെന്ന വെണ്മ,എന്നാല്‍
അതാണല്ലോ നല്ലൊരു മനുഷ്യന്റെ മേന്മ

എല്ലാം തികഞ്ഞവരായിട്ടു ആരും തന്നെയില്ല,എന്നാല്‍
മനസ്സിലാക്കി മുന്നേറുന്നവരിലോ ഒരല്ലലുമില്ല

തന്നെക്കാളും മുകളിലുള്ളവരെ നോക്കി നെടുവീര്‍പ്പിടും,എന്നാല്‍
താഴെയുള്ളവരെ നോക്കിയാല്‍ ജീവിതമെത്ര സുന്ദരം
___________________________________________________
ഒരു വരി മതി അറിവ് പകരാന്‍
ഒരു ചിരി മതി മനം നിറയാന്‍

ഒരു ചെറു മൌനം മതി ചങ്ക് പിടയാന്‍
ഒരു മധുരമാം വാക്ക് മതി കലഹം മറക്കാന്‍

ഒരു യാത്ര മതി ഒരാളെ അറിയുവാന്‍
ഒരു മാത്ര മതി ഒരാളിൽ നിറയുവാന്‍

ഒരു നല്ല മനസ് മതി സ്വയം നന്നാകുവാന്‍
ഒരു നല്ല ചിന്ത മതി സമൂഹം നന്നാകുവാന്‍

ഒരു ചെറു കാറ്റ് മതി തീനാളം അണയുവാന്‍
ഒരു ചെറു തീപ്പൊരി മതി ലോകം തന്നെ എരിഞ്ഞീടുവാന്‍

ഒരു പിടി ആത്മപ്രത്യയം മതി മുന്നോട്ടുള്ള ഓരോ വിജയത്തിനും
ഒരു പിടി മണ്ണ് മതി നിന്നെ മൂടുവാന്‍ ....

Tuesday, November 5, 2013

കലികാലം

മനുഷ്യര്‍ മൃഗതുല്യനാകുന്ന കാലം
നാം വസിക്കുന്ന ഈ കിരാത കാലം

കാട്ടാള ഹസ്തങ്ങളുടെ പിടിയില്‍ പിടയുന്ന-
നിറങ്ങളെ പോലും തിരിച്ചറിയാത്ത ബാല്യം

സ്വന്തം മക്കളുടെ കൈപിടിയില്‍ നിന്നും
വഴുതി വീഴുന്ന ആര്‍ക്കും വേണ്ടാത്ത വാര്‍ദ്ധക്യം

പിഞ്ചു കുഞ്ഞിന്‍ ചുടു കണ്ണീരും നിലവിളിയും
കണ്ണുനീര്‍ വറ്റിയ അമ്മയുടെ വിലാപവും

ഇവിടെ മാനത്തിന് വില പറയുന്നു ചില കൂട്ടര്‍
മനം കവര്‍ന്നെടുക്കാന്‍ മറ്റൊരു കൂട്ടര്‍

ഓരോ ദിനവും കണ്ണും കാതും ഇറുക്കീയടച്ചു-
ഞാന്‍ നടക്കുന്നു..

എങ്കിലുമവരുടെ നിസ്സഹായത നിറഞ്ഞ
രോദനം എന്‍ കാതില്‍ അലയായ്‌ ഉയരുന്നു

അവര്‍ക്കൂ നല്‍കീടുവാനായ് നമ്മുടെ-
കയ്യിലീ വാക്കുകളും വരികളും മാത്രമോ ???

Friday, September 13, 2013

നഷ്ട ബാല്യം...

ഇളം മാവില കൂമ്പടര്‍ത്തി
ഉമ്മിക്കരിയും കൂട്ടി പല്ല് തേച്ചീടെണം
മാവില്‍ നിന്നും അണ്ണാരക്കണ്ണന്‍
അടര്‍ത്തിയിടും മാമ്പഴം പെറുക്കീടെണം

കൂവും കുയില്‍ നാദത്തിനൊപ്പം
മറുനാദമെനിക്കും കൂവിടേണം
കുഴിയാനകള്‍ കുഴിക്കുന്ന കുഴികള്‍
മൂടി പിന്നെയും നോക്കിയിരിക്കേണം

ഒഴുകും കൊച്ചു തോടിന്നരികിലിരുന്നു
തുപ്പല്‍ കൊടുത്തു പരലുകളെ പറ്റിച്ചീടെണം
തോട്ടിലൂടെ നടന്നു പരലുകളെ പിടിച്ചു
കൊച്ചു കുപ്പിയിലാക്കി നോക്കിയിരിക്കേണം

ഒഴുതു മറിച്ച ചെളിയിലൂടെ നടന്നു
ഞൗണിക്ക പെറുക്കി കളിക്കേണം
തവളകളുടെ ചാട്ടത്തിനനുസൃതമായ്
പാടത്തുടെ ചാടിക്കളിഛീടെണം

നാട്ടു വഴിയിലൂടെ പടര്‍ന്നു കിടക്കും
പുളിയില പിഴിഞ്ഞ് ചാറു കുടിച്ചീടെണം
ഞൊട്ടാഞൊടിയല്‍ കയ്യിലിട്ടു തിരുമ്മി
പഴുപ്പിച്ചു തിന്നീടെണം

ഇതെല്ലാം കഴിഞ്ഞു വീടണയുന്ന നേരം
എന്റുമ്മി തന്നീടും പാണല്‍ വടിയുടെ-
പ്രഹരമേറ്റ് ചുവന്നു തുടുത്തീടുമെന്‍
തുടയില്‍ തടവിയുറക്കെ കരഞ്ഞീടെണം

ഇതെല്ലാം എന്‍ മോഹങ്ങളല്ലോ
ഒരിക്കലും തിരിച്ചു പോയീടാന്‍ കഴിയിലെന്ന-
റിഞ്ഞിട്ടും വെറുതെ മാടി വിളിക്കുന്നു
ബാല്ല്യ കാലമെന്ന മോഹം ..