Sunday, August 25, 2013

ഉറക്കം

ഉറക്കമെന്നാലതെന്താണ്
ഉറക്കമെന്നാൽ രണ്ടു മിഴികളുമടക്കുന്നതോ
ഉറങ്ങുവനെല്ലാവർക്കുമൊരൊ കാരണം
ഉറങ്ങാൻ കഴിയാതെ ചിലർ
ഉറങ്ങിക്കൊതി തീരാതെ ചിലർ
ഉറക്കം വരാത്ത രാത്രികളെ പഴിപറഞ്ഞു
ഉറക്കത്തെ തേടി രാത്രിയിലിറങ്ങി
ഉറങ്ങുന്നവരുടെ പോലും
ഉറക്കം കെടുത്താനിറങ്ങുന്നു ചിലർ
ഉറക്കം തുടങ്ങിയ വീട്ടുകാരറിയാതെ
ഉറക്കം കളഞ്ഞു പുറത്തിറങ്ങുന്ന ചിലർ
ഉറക്കം തൂങ്ങുന്ന രാവിനെ കീറിമുറിച്ചു
ഉറങ്ങാതെ കാത്തിരിക്കുന്ന തൻ പ്രിയതമയുടെ ചാരെ
ഉറങ്ങാത്ത രാവുകൾ തീർക്കുന്നു
ഉറക്കത്തെ തോൽപ്പിക്കുന്ന രീതിയിൽ
ഉറക്കം നടിക്കും സമൂഹം
ഉറക്കം തൂങ്ങും രാഷ്ട്രീയം
ഉറക്കത്തിലമര്‍ന്നു വികസനം
ഉറങ്ങുന്നു പലരും
ഉറങ്ങുന്നപോലുറങ്ങീടുന്നു പലരും
ഉറങ്ങുന്നവരെ  ഉണര്‍ത്താനാകുമെന്നാല്‍
ഉറക്കം നടിക്കുന്നവരെയുണര്‍ത്താനാകുമോ
ഉറങ്ങണമൊരാണ് ദിനമാറ് മണിക്കൂര്‍
ഉറങ്ങീടെണമൊരു നാരി ദിനമഞ്ചു മണിക്കൂര്‍
ഉറക്കം  ആരോഗ്യത്തിന് വേണ്ടിയെന്നാല്‍
ഉറക്കം അധികമായാലവന്‍റെ അവസാന
ഉറക്കമായെന്നു വരാം,ആ-
ഉറക്കമല്ലോ മരണം

Tuesday, August 20, 2013

ഞാന്‍ അവന്‍റെ കൂടെ ഇറങ്ങി വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു.എങ്ങനെ ആണ് എവിടുന്നു ആണ് എനിക്ക് ആ ധൈര്യം കിട്ടിയത്,
എന്‍റെ വീട്ടുകാരെയും എന്നെ പോന്നു പോലെ നോക്കിയ പപ്പയെയും മമ്മയെയും എന്‍റെ പ്രിയ കുഞ്ഞനുജനെയും ധിക്കരിച്ചു അന്ന് ഞാന്‍
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എനിക്ക് എവിടുന്നോ കിട്ടിയ ഒരു മനോ ധൈര്യത്തില്‍ ആണ്  എന്‍റെത് മാത്രമെന്ന് ഞാന്‍ വിശ്വസിക്കുന്ന എന്‍റെ പ്രിയ തമന്‍റെ കൂടെ ഇറങ്ങി തിരിച്ചത്.

ചിലപ്പോള്‍ എനിക്ക് അന്ന് കൈ വന്ന ധൈര്യം എന്‍റെ പ്രിയന്‍റെ സ്നേഹ പരിളാണനമാകാം.എന്ത് വന്നാലും എന്നെ പോന്നു പോലെ നോക്കാന്‍ ആണൊരുത്തന്‍ ഉണ്ടെന്നുള്ള അഹങ്കാരമാകാം.അന്ന് ഞാന്‍ കോളെജിലേക്ക് എന്നും പറഞ്ഞു എന്‍റെ മമ്മയുടെ കവിളത്ത് ഒരു മുത്തം കൊടുത്തു അവസാന യാത്ര പറഞ്ഞു വീടിന്‍റെ പടി ഇറങ്ങുമ്പോള്‍ അമ്മ ഒന്ന് പുറകില്‍ നിന്നും വിളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എന്‍റെ ആ തീരുമാനം മാറ്റിയേനെ.പക്ഷെ എനിക്കൊന്നു തിരിഞ്ഞു നോക്കാന്‍ പോലുമായില്ല,കാരണം കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു.

എനിക്ക് അന്ന് നിര്‍ബന്ധമായും കോളേജില്‍ പോകേണ്ടിയിരുന്നത്‌ കൊണ്ട് പപ്പയും അനുജനും കൂടിയാണ് പുതിയ കാര്‍ വന്നത് എടുക്കാനായി എന്നെ കൂട്ടാതെ പോയത്.അത് കൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ ഈ മരുഭൂമിയില്‍ തനിച്ചു ആയതും.എന്നെയും കാത്തു ടൗണില്‍ നിന്ന എന്‍റെ പ്രിയപ്പെട്ടവന്‍റെ കൂടെ അന്ന് തുടങ്ങിയ യാത്ര എത്തി നില്‍ക്കുന്നത് നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന ഈ  മരുഭൂമിയില്‍.

ആദ്യമൊക്കെ അദ്ദേഹത്തിന്‍റെ ഉപ്പയും ഉമ്മയും എതിര്‍ത്തെങ്കിലും ഞാന്‍ മതം മാറാം എന്ന ഉപാധിയില്‍ അവര്‍ അംഗീകരിക്കുകയായിരുന്നു.അവരെയും കുറ്റം പറയാന്‍ പറ്റില്ലല്ലോ.പക്ഷെ എന്‍റെ എല്ലാ സങ്കടവും തീര്‍ക്കുന്ന തരത്തിലുള്ള പരിചരണമാണ് ആ വീട്ടില്‍ നിന്നും എനിക്ക് ലഭിച്ചത്.അതിനടയില്‍ അദ്ദേഹത്തിന് ഗള്‍ഫില്‍ ഒരു ജോലി ശരിയാവുകയും,ഇവിടെ വന്നു ഏതാനും മാസങ്ങള്‍ക്ക് ശേഷം ഞാനും പറന്നു എന്‍റെ പ്രിയതമന്‍റെ ചാരത്തേക്ക്‌.

പിന്നീടുള്ള വന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകള്‍ ആയിരുന്നു.ലോകത്തെ ഏറ്റവും സന്തോഷവതിയായ ഭാര്യ ഞാന്‍ ആണ് എന്ന് അഹങ്കരിച്ചു.കാരണം അത്രക്കും പ്രിയതരമായിരുന്നു എന്‍റെ പ്രിയന്‍റെ ഒപ്പമുള്ള ഓരോ ദിനവും.അതോടു കൂടി വീട്ടുകാരെ കുറിച്ചുള്ള എന്‍റെ വേദന നിറഞ്ഞ ഓര്‍മ്മകള്‍ എന്നില്‍ നിന്നും മാഞ്ഞു തുടങ്ങി,ഞാന്‍ പോലും അറിയാതെ അവരുടെ മുഖം എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങി.

അതിനിടയില്‍ ആണ് ഞങ്ങളുടെ സന്തോഷത്തിനു ഇരട്ടി മധുരം നല്‍കി ഞങ്ങളുടെ സ്വര്‍ഗ തുല്യമായ ജീവിതം പങ്കിടാന്‍ പെണ്‍കുഞ്ഞിന്‍റെ രൂപത്തില്‍ ഒരു മാലഖ പിറക്കുന്നത്‌.അവള്‍ക്കു എന്‍റെ ഇക്കാക്ക നസ്രിയ എന്ന പേരും ഇട്ടു.അവളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ലോകം കണ്ടു.അവള്‍ക്കു മാത്രമായ് പിന്നീട് ഞങ്ങളുടെ ജീവിതം,അത് പക്ഷെ ഒരുപാട് നാള്‍ നീണ്ടു നിന്നില്ല.ഞങ്ങളുടെ മാലാഖയെയും കൂട്ടി ഞങ്ങളുടെ ഉപ്പയെയും ഉമ്മയേയും കാണുന്നതിനു വേണ്ടി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും അതിന്‍റെ ആവശ്യങ്ങള്‍ക്ക് ആയി അദ്ദേഹം തന്‍റെ വണ്ടിയില്‍ എനിക്കും ഞങ്ങളുടെ
മാലാഖക്കും ഓരോ മുത്തവും തന്നു യാത്ര ആയതു ഒരു വൈകുന്നേരം ആയിരുന്നു.

അന്ന് എന്നേയും കുട്ടിയേയും കൂടെ കൂട്ടാം എന്ന് തീരുമാനിച്ചു ഇരുന്നെങ്കിലും കൂടുകാരന്‍ കൂടെ ഉണ്ട് എന്നും പറഞ്ഞു അദ്ദേഹം തന്നെ അത് മാറ്റി.സമയം രാത്രി ഒന്‍പതു മണി,പോയിട്ട് വരേണ്ട സമയം അതിക്ക്രമിച്ചിരിക്കുന്നു.ഒന്ന് വിളിച്ചത് പോലുമില്ലല്ലോ ഇക്ക,ഞാന്‍ ചിന്തിച്ചു ഇടയ്ക്കു എപ്പോഴോ ഞാന്‍ അങ്ങോടു വിളിച്ചു പക്ഷെ മൊബൈല്‍ സ്വിച് ഓഫ് എന്നാണ് പറയുന്നത്.

എത്ര ആവശ്യം ഉണ്ട് എങ്കിലും ഇടയ്ക്കു എന്നെ വിളിക്കാതിരുന്നിട്ടില്ല,കാത്തിരുന്നു വാവയും ഉറങ്ങി.എന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കണികകള്‍ ഉരുണ്ട് കൂടി.അല്‍പ്പ സമയത്തിനു ശേഷം ഫ്ലാറ്റിനു താഴെ കാര്‍ വന്ന ശബ്ദം കേട്ടെങ്കിലും ഇക്കാക്ക ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ നോക്കാന്‍ പോയില്ല.ഇന്ന് ഇങ്ങോട് വരട്ടെ അവന്‍ വെച്ചിട്ടുണ്ട്.അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് കോളിംഗ് ബെല്‍ അടിച്ചത്.ഞാന്‍ പരിഭവം മുഴുവന്‍ എന്‍റെ മുഖത്ത് വരുത്തി മെല്ലെ ഡോര്‍ തുറന്നു.

പക്ഷെ ഞാന്‍ ഉദ്ദേശിച്ച മുഖം അല്ല അവിടെ കണ്ടത്,ഇക്കാക്കാടെ ഒപ്പം ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ ഇക്കയും അദ്ധേഹത്തിന്‍റെ കുടുംബവും.എന്നെ കണ്ട മാത്രയില്‍ അവര്‍ എന്‍റെ നേരെ വളരെ ദയനീയതയോടെ നോക്കി.അത് ഞാന്‍ കാണാത്ത ഭാവത്തില്‍ അവരെ അകത്തേക്ക്ക്ഷണിച്ചു.അവര്‍ അകത്തേക്ക് കയറി വന്നു എന്നോടായി പറഞ്ഞു.

അതെ..നീ വിഷമിക്കരുത്..

എന്തെ എന്ന ഭാവത്തില്‍ മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവരുടെ നേരെ നോക്കി.

അത്..നിന്‍റെ ഇക്ക വരുന്ന വഴിയില്‍ ഒരു ആക്സിഡന്റ് പറ്റി...

പിന്നീട് അവര്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് മുഴുവനായ് കേള്‍ക്കാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും എന്‍റെ ബോധം മറഞ്ഞിരുന്നു.ഇന്ന് ഈ മരുഭൂമിയില്‍ ഞാനും എന്‍റെ കുഞ്ഞും തനിച്ചു ആയിരിക്കുന്നു.അന്ന് ഇക്കാക്കയുടെ ചലനമറ്റ ശരീരത്തില്‍ വീണു എനിക്ക് ഒന്നേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ..

എന്തിനാ ഇക്കാക്കാ ഞങ്ങളെയും കൂടെ കൂട്ടാതെ പോയത്,ഞാന്‍ പറഞ്ഞതല്ലേ ഞങ്ങളും വരാന്ന്,ദേ..ഇക്കാക്കാ നമ്മുടെ വാവ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ...!!!

പിന്നെ എല്ലാം യാന്ത്രികമായിരുന്നു,കമ്പനിയില്‍ നിന്നും എന്‍റെ ഇക്കയുടെ പേരില്‍ കിട്ടിയ നഷ്ട പരിഹാര തുക എത്രയെന്നു പോലും നോക്കിയില്ല.അത് വേണ്ടാ എന്ന് ഞാന്‍ കാലു പിടിച്ചു അവരോടു പറഞ്ഞതാണ്.അത് എന്‍റെ ഇക്കാക്കാന്‍റെ ചോരയുടെ വിലയാണ്,എങ്ങനെ സ്വീകരിക്കും.പക്ഷെ ആരോ എന്‍റെ ബാഗില്‍ തിരുകി.

നോക്കെത്താ ദൂരത്തു ഞാനും എന്‍റെ കുഞ്ഞു മാലാഖയും തനിച്ചാണ്..എന്താണ് ഈ ഗതി എനിക്ക് വന്നത് .ഞങ്ങളുടെ സന്തോഷം ദൈവത്തിനു ഇഷ്ടപ്പെട്ടുകാണില്ലേ...അതോ ഉറ്റവരുടെ ശാപമോ..!!!

Monday, August 19, 2013

മരണം:-


മരണം അത് അരികിലുണ്ട്
മരണത്തെ നീ അറിഞ്ഞീടുക

മരണം നിനച്ചിരിക്കാത്ത നേരത്ത്
മരണം ആയി വരുമ്പോള്‍

മരണത്തെ ഓര്‍ക്കാത്തവന്‍ പോലും
മരണത്തെ ഭയക്കും

മരണത്തെ ഓര്‍ക്കാറുണ്ടോ മനുഷ്യ നീ
മരണം അടുത്തുവന്നിട്ട്‌ പരക്കം പായുന്ന മനുഷ്യ

മരണത്തെ ആദ്യമേ നീ ഓര്‍ത്തിരുന്നെങ്കില്‍
മരണത്തെ മുന്നില്‍ കണ്ടു പിടയെണ്ടതില്ല

മരണം അത് വന്നാല്‍ നിന്നെയും കൊണ്ടേ പോകൂ
മരണത്തെ പഴി പറയാന്‍ നിനക്ക് സമയമില്ല

മരണം അടുത്ത് കഴിഞ്ഞാല്‍ നിന്നിലെ നിന്നെ
മരണം കവര്‍ന്നെടുക്കും

മരണം നിന്നെ പിടിക്കുന്ന നേരം,നിന്‍-
മരണം കണ്ടു കണ്ണുനീര്‍ പൊഴിക്കും

മരണം കണ്ടു നെഞ്ചത്തടിക്കും കുടുംബം
മരണം അത് സുനിശ്ചിതമല്ലോ

മരണത്തെ തടുക്കാന്‍ കഴിഞ്ഞവരില്ല ഭൂമിയില്‍,എന്തെന്നാല്‍ -
മരണം അത് ഒരു നാള്‍ നിന്നെ തേടി വന്നീടും തീര്‍ച്ച

Saturday, July 13, 2013

പേര്:-


പേരില്‍ കാര്യമില്ലെന്ന് ചിലര്‍
പേരിലുമുണ്ട് കാര്യമെന്ന് ചിലര്‍
പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ
പേരിലുമുണ്ട് കാര്യന്ന് ഞാനും

പേരാണ് പലരുടെയും ശ്രദ്ധാ കേന്ദ്രം,എന്നാല്‍
പേരുകൊണ്ട് പുലിവാല് പിടിച്ചവരുമുണ്ട്
പേരും പേറി നടക്കുന്ന ചിലര്‍,തന്‍റെ
പേരുകൊണ്ടോരുപാട് നേടി,ചിലര്‍

പേരുകൊണ്ടുള്ള പേരും കളഞ്ഞവര്‍ ഉണ്ടല്ലോ
പേരെന്നാല്‍ ചിലര്‍ക്കൊരു നേരം പോക്ക്,ചിലര്‍ക്ക്
പേരെന്നാല്‍ സ്വന്തം തിരിച്ചറിയല്‍,എങ്കിലും
പേരുമായ് വന്നവര്‍ വിജയിച്ചവരുണ്ട്
പേരുമായ് വന്നു തോല്‍വി രുചിച്ചവരുമുണ്ട്

പേരുകൊണ്ടൊരുപാട് മനക്കോട്ട കെട്ടിയവര്‍
പേരുകൊണ്ട് മാനം മുട്ടെ വളര്‍ന്നവര്‍,ചിലര്‍
പേരുകൊണ്ട് സ്വന്തം വ്യക്തിത്വം കാണിച്ചവര്‍
പേരുകൊണ്ട് പലരെയും കയ്യിലെടുത്തവര്‍,ചിലരുടെ

പേരുകണ്ടാലറിയാം അവരുടെ മനസ്സ്,ചിലരുടെ
പേരുകണ്ടാല്‍ കാണുന്നവന്‍ വട്ടം കറങ്ങും,സ്വന്തം-
പേര്കൊണ്ടവര്‍ വട്ടം കറക്കുന്നു പലരെയും,പക്ഷേ-
പേരില് മാത്രമല്ല കാര്യം

പേരുള്ളവരുടെ ചെയ്തിയിലുമുണ്ട് കാര്യം,ഈ
പേര് ഒരു വല്ലാത്ത ഒന്നാണ് ഭായ്.....

Sunday, July 7, 2013

അറിവ്

അറിയാതെ നിന്നെ കണ്ട നാള്‍ നീ-
അറിയാതെ നിന്നെ സ്നേഹിച്ച നാള്‍
അറിയിക്കാനായി നിന്റെ പിന്നിലൂടെ
അറിഞ്ഞു കൊണ്ട് നടന്ന നാള്‍ നീ-
അറിയുംതോറും ഞാന്‍ നിന്നിലെ നിന്നെ
അറിഞ്ഞു കൊണ്ടിരുന്നു
അറിയിക്കുവനുണ്ടൊരു കാര്യമെന്ന് മോഴിഞ്ഞപ്പോ
അറിയാവുന്നതാണെന്ന് നിന്‍ മറുമൊഴി
അറിയാവുന്നതാണെങ്കിലുമതു എന്‍ നാവില്‍ നിന്നും
അറിയണമെന്ന് ഈ ഞാന്‍
അറിയാവുന്ന പണിക്കു പോയാല്‍ പോരെയെന്ന്
അറിയാവുന്ന ഭാഷയില്‍ നീ മൊഴിഞ്ഞിട്ടും
അറിഞ്ഞിരുന്നില്ല നിന്‍ മനസ്സെന്തെന്നു
അറിയാന്‍ ശ്രമിക്കുന്തോറുമോരു
അറിയാത്ത പോലെ നീ പോയില്ലേ
അറിയാത്ത ഒരു കാര്യം നീ ഉണ്ടെന്നു പറഞ്ഞിട്ടും
അറിയാനെനിക്ക് മനസ്സില്ല പോലും
അറിയാതെ പോയീ നീയെന്‍ മനം
അറിയിച്ചതുമില്ല നിന്‍ മനം
അറിയുവാനായി ഞാന്‍ ശ്രമിച്ചതും
അറിയാതിരിക്കുവാനായ് നീയും
അറിയുന്തോറും അതിശയിച്ചു ഞാന്‍
അറിയാത്ത നിന്നെ കണ്ടു
അറിയിക്കുമെന്ന് നീ പറഞ്ഞിട്ടും
അറിയാത്ത പോലെ ഞാന്‍ നടന്നതും
അറിവില്ലായ്മാണെങ്കിലതു നീ
അറിഞ്ഞീടണം എന്ന് മൊഴിഞ്ഞതും
അറിവുള്ളവന്‍ തന്നെ ഈ ഞാനെന്നും
അറിവില്ലായ്മ കൊണ്ട് അഹങ്കരിച്ചതും
അറിയുവാന്‍ വൈകി ഒടുവില്‍
അറിയിക്കുവാനായ് വന്നൂ നിന്‍
അറിവുള്ള ആങ്ങളമാര്‍
അറിഞ്ഞൂ ഞാനന്ന് നിന്നെ
അറിവുള്ള ആങ്ങളമാരിലൂടെ
അറിയിച്ചതില്ല നീ ആങ്ങളയെ മുന്‍പ്
അറിഞ്ഞിരുന്നെലോരിക്കലും നിന്‍ പിന്നാലെ
അറിഞ്ഞു കൊണ്ട് വന്നീടില്ലാ
അറിയാതെ ഞാനന്ന് എന്നോട് മൊഴിഞ്ഞു
അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും 
അറിയിക്കുവാനുണ്ടോരുപാട് കഥകള്‍
അറിയാന്‍ മനസ്സുള്ളവര്‍ വന്നു കൊള്‍ക
അറിയുന്തോറും അറിയാന്‍ ആഗ്രഹിക്കുന്ന
അറിവിന്‍ നിറ കുടമാണ് ഞാന്‍

Wednesday, July 3, 2013

സ്വപ്നം

പൊട്ടിത്തകര്‍ന്ന ചീളുകള്‍
പെറുക്കുവാനായ് വെമ്പല്‍
കൊള്ളൂമെന്‍ ഹൃത്തടം
പക്ഷെ അതൊരിക്കലുമെന്‍

കൈകുമ്പിളില്‍ ഒതുങ്ങുമായിരുന്നില്ല
എന്തെന്നാലെന്‍ സ്വപ്നങ്ങളെന്നും
എന്നെക്കാളുമേറെ വളര്‍ന്നു
പന്തലിച്ചിരുന്നു .....


നമ്മള്‍ കാണുന്തോരും
വലുതാവുന്നതല്ലേ സ്വപ്നം
അതിനെ തടയിടാന്‍ നമുക്കാവുമോ
അതില്‍ കുഞ്ഞെന്നോ
വലുതെന്നോ വേര്‍തിരിവുണ്ടോ
അത് നേടിയെടുക്കുന്നതിലല്ലേ
കാര്യമിരിക്കുന്നു ....

മറവി

മറക്കണമെന്ന് ഈ ഞാനും
മറക്കില്ലൊരിക്കലുമെന്നു നീയും
മറക്കുമെന്നറിഞ്ഞിട്ടും എന്തേ നീ
മറക്കരുതെന്ന് മൊഴിഞ്ഞീടുന്നു
മറന്നീടാം പക്ഷെ ഞാന്‍ മരിച്ചീടണം
മറക്കാന്‍ വേണ്ടി ഞാന്‍ മരണത്തെപ്പുല്കീടാം
മറവി പക്ഷെ മനുഷ്യ സഹജമല്ലൊ
മറക്കാതിരിക്കണമെന്നതിന്‍ കൂടെ നീ പറഞ്ഞ
മറക്കാതെ ഇനി കാണുന്ന നാളില്‍
മറുകയ്യിലൊരു പിടിവേണം
മറന്നു ഞാനത് മനപ്പൂര്‍വം
മറന്നീടാതെ നിന്‍ കയ്യിലൊരു കുഞ്ഞു കൈ
മറക്കാന്‍ ശ്രമിക്കുന്തോറും തെളിഞ്ഞീടുന്നു
മറവിയുടെ മേലെ നിന്‍ മുഖം
മറന്നീടുന്നു എന്നെ മരണം പോലും
മറവിയന്നാൽ മരണമല്ലോ
മറവി മരണത്തേയും പുല്കിയോ
മറന്ന പോലെന്തോ ഈ ഞാനും
മറന്നതെന്തെന്നറിഞ്ഞീടാതെ നീയും
മറവിയെന്നേ പുല്കീടാത്തോളം കാലം
മറവിയെന്നിലെ നിന്നെ മറന്നീടാത്തോളം നാള്‍
മറക്കില്ലോരിക്കലുമെന്നിലെ നിന്‍ സൌരഭ്യം   
മറവിയന്നാല്‍ മരണമല്ലോ