Saturday, October 18, 2014

മരണത്തിലേക്ക് ഒരു മുഴം ദൂരം...

   അടുത്ത സിഗരെറ്റിനു തീ കൊളുത്തി അയാള്‍ തല കുടഞ്ഞു കൊണ്ട് മുറിയിലൂടെ രണ്ടു ചാല്‍ നടന്നു,എസിയുടെ ശക്തമായ തണുപ്പിലും അയാളുടെ നെറ്റിയില്‍ നിന്നും വിയര്‍പ് തുള്ളികള്‍ നിലത്തു വിരിച്ചിരിക്കുന്ന കാര്‍പ്പെറ്റില്‍ വീണലിഞ്ഞു.ഇടയ്ക്ക് ജനാലയിലൂടെ പുറത്തു ചുട്ടു പഴുക്കുന്ന മരുഭൂമിയെ നോക്കി നെടുവീര്‍പ്പിട്ടു തിരികെ വന്നു ആഷ്ട്രേയിലേക്ക് എരിഞ്ഞടങ്ങുന്ന സിഗരറ്റിന്‍റെ ചാരം ഒരു വിരല്‍ കൊണ്ട് തട്ടിയിട്ടു.വലിച്ചു തള്ളിയ സിഗരറ്റിന്‍റെ കുറ്റിയും ചാരവും തീയില്‍ കരിഞ്ഞ മനുഷ്യ ജന്മങ്ങളെ പോലെ ആഷ്ട്രെയും കവിഞ്ഞു ടീപ്പോയിയില്‍ തൂവി .

മരണം....തന്‍റെ ജീവിതത്തിലെ അവസാന പോം വഴി അത് മാത്രമാണെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.പക്ഷെ എങ്ങനെ വേണമെന്നായി പിന്നീടുള്ള ചിന്ത,അതിനായ് നൂതന മാര്‍ഗങ്ങള്‍ തേടി ലാപ് ടോപ്‌ തുറന്നു ഗൂഗിളിന്‍റെ സഹായം തേടി.എങ്കിലും നല്ലൊരു മാര്‍ഗം തിരഞ്ഞെടുക്കാന്‍ അയാള്‍ ആലോചനയിലാണ്ടു.

സുഖകരമായ മരണത്തിനു സ്ലീപ്പിംഗ് പില്‍സ് പത്തോ പതിനഞ്ചോ അങ്ങ് വിഴുങ്ങുക,നല്ല ഉറക്കവും കിട്ടും ഒന്നും അറിയാതെയുള്ള നല്ലൊരു മരണവും കിട്ടും,അത് നല്ല ഐഡിയ തന്നെ.ചെയ്...അത് ഭീരുത്വമല്ലേ,അത് ഒരു ധൈര്യശാലിക്ക് ചേര്‍ന്ന പണിയല്ല.നാളെ കാണാന്‍ വരുന്നവര്‍ കളിയാക്കില്ലെ...!!!!മരണം വ്യത്യസ്തമായിരിക്കണം..

അല്ല...ഈ മരണത്തിനു എന്താ ഇത്ര വെത്യസ്ഥത നോക്കാനുള്ളത്,പാരമ്പര്യമായിട്ട് എല്ലാരും ഉപയോഗിച്ച് പോരുന്ന ഒരു മുഴം കയറില്‍ തൂങ്ങിയാടിയുള്ള മരണം.ആഹാ...അതൊരു രസമുള്ള ഏര്‍പ്പാടല്ലേ,അറിഞ്ഞു വരുന്നവരൊക്കെ എന്നെ കാണാന്‍ മുകളിലോട്ടു നോക്കട്ടെ.

അതെ ..കയര്‍ തന്നെയാവട്ടെ തന്‍റെ അവസാനത്തെ കൂട്ടുകാരന്‍,അല്ല ഇനിയിപ്പോ കയറിനു വേണ്ടി എവിടെ പോകും.താഴെ ബക്കാല നടത്തുന്ന ചേട്ടന്‍റെ അടുത്ത് പോകുന്നത് ശരിയല്ല,എന്‍റെ മരണമറിഞ്ഞു ചേട്ടന്‍ എല്ലാരുടെയും മുന്നില്‍ ആളാവും,അത് വേണ്ട.മുറിയാകെ ഒന്ന് പരതി,ങ്ങാ...കിട്ടി,പണ്ട് ആരോ നാട്ടില്‍ പോകാന്‍ നേരം പെട്ടി കെട്ടിയതിന്‍റെ ബാക്കി നല്ലൊരു കയര്‍ കിട്ടി.അത് രണ്ടു കയിലും പിടിച്ചു വലിച്ചു നോക്കി ബലം പരിശോധിച്ചു,കാരണം സംഗതി പൊട്ടി താഴെ വീഴരുതല്ലോ.

"സുഹൃത്തേ മരിക്കുന്നതിനു മുന്നേ ഒരു കത്തെങ്കിലും എഴുതി വെച്ചൂടെ.."പിന്നില്‍ നിന്നും ഗാംഭീര്യമുള്ള ചോദ്യം കേട്ട് അയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി.

"ആ...ആരാ...!!!"

"ഞാന്‍ മരണം,നിന്നെ കൊണ്ട് പോകാന്‍ വന്നതാണ്‌,പെട്ടെന്നാവട്ടെ എനിക്ക് വേറെ പണിയുണ്ട്.."

"ഒഹ്...എന്‍റെ തയാറെടുപ്പുകള്‍ കഴിഞ്ഞിട്ടില്ല,പറഞ്ഞ പോലെ ഒരു കത്തെഴുതി വയ്ക്കണ്ടേ.അല്ല ഈ കത്തെഴുതലൊക്കെ ഒരു ഔട്ട് ഓഫ് ഫാഷന്‍ അല്ലെ,ഫെസ്ബുക്കിലൊരു സ്റ്റാറ്റസ് അങ്ങ് പോസ്റ്റുക,ഒപ്പം കുറച്ചു സുഹൃത്തുക്കള്‍ക്ക് ടാഗും ചെയ്യാം.പോകുന്നതിനു മുന്നേ ആ തെണ്ടികള്‍ക്കുകൊടുക്കാന്‍ ഇതിലും വലിയ സമ്മാനം എന്താണുള്ളത്.."ഇത്രയും പറഞ്ഞു അയാള്‍ മരണത്തിന്റെ നേരെ നോക്കി.

"അല്ല...എന്തിനാണ് നീയിപ്പോള്‍ എന്നെ പുല്‍കുന്നത്..!!!"മരണം ആകാംക്ഷയോടെ ചോദിച്ചു.

"അത്...അത്...അക്കാര്യം ചോദിച്ചാല്‍,ഇതിനു മുന്നേ എന്തെങ്കിലും ഉണ്ടായിട്ടാണോ ആളുകള്‍ ആത്മഹത്യ ചെയ്തത്.ചിലര്‍ പരീക്ഷ തോറ്റതിന്റെ പേരില്‍,ചിലര്‍ വീട്ടുകാരുമായ് വഴക്കിട്ടതിനു,മറ്റു ചിലര്‍ പ്രണയത്തിന്‍റെ പേരിലും.സത്യത്തില്‍ ഇതൊക്കെ ഒരു കാരണമാണോ,അല്ല..."അയാളുടെ ശബ്ദം ഇടറി,അവിടെ മരണത്തിനു പോലും ഉത്തരം മുട്ടുന്നു.

"എങ്കില്‍ ഞാനൊരു കഥ പറയാം,അത് കേള്‍ക്കാനുള്ള സമയം ഉണ്ടോ ആവോ..."അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"നിങ്ങള്‍ക്കല്ലേ തിരക്കാണെന്ന് പറഞ്ഞത്..."അയാളുടെ മറുചോദ്യം.

"തിരക്കാണ് പക്ഷെ നിങ്ങളോട് ഇത് പറയണമെന്ന് തോന്നി"

"മം...എങ്കില്‍ പറ..."അയാള്‍ കയര്‍ കുരുക്കാനുള്ള ഹുക്കിനായ് മുകളിലോട്ട് നോക്കി പറഞ്ഞു.

"ആ കാണുന്ന നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന മണല്‍ കാടു കണ്ടോ...മരണം ജനല്‍ വാതിലിന്‍റെ അരികത്തു നിന്നു മെല്ലെ മരുഭൂമിയിലേക്ക് വിരല്‍ ചൂണ്ടി തുടര്‍ന്നു.

അവിടെ ഒരാട്ടിടയന്‍ ജീവിക്കുന്നുണ്ട്,ആരാലും രക്ഷിക്കാന്‍ ഇല്ലാതെ വല്ലപ്പോഴും കിട്ടുന്ന റൊട്ടിയും വെള്ളവും കൊണ്ട് ജീവന്‍ നിലനിര്‍ത്താന്‍ കഷ്ട്ടപ്പെടുന്ന ഒരു പാവം.ഒരിക്കല്‍ ചുട്ടുപൊള്ളുന്നമണലില്‍ വീണു കിടന്നപ്പോള്‍ ജീവനെടുക്കാന്‍ ഞാന്‍ പോയതാണ്,പക്ഷെ അപ്പോഴും അയാളുടെ നിശ്ചദാര്‍ട്യംഎന്നെതോല്‍പ്പിച്ചുകളഞ്ഞു.കാരണം അയാളെ കാത്തു നാട്ടിലൊരു ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും ഉമ്മയുംനാട്ടിലുണ്ട്.

അയാള്‍ക്ക് നിരാശ ബാധിച്ചു ആത്മഹത്യ ചെയ്യാനുള്ള പല അവസരങ്ങളും ഉണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ പിടിച്ചു നില്‍ക്കുന്നു,ഇവിടെ എന്തോ നിസാര കാര്യത്തിനു കയറുമെടുത്തു എന്നെയും കാത്തു നില്‍ക്കുന്നു..."ഇത്രയും പറഞ്ഞു മരണം അയാളുടെ മുഖത്തേക്ക് നോക്കി.

അയാളുടെ കണ്ണുകള്‍ നിറഞ്ഞു കണ്ണ് നീര്‍ പുറത്തേക്കൊഴുകാന്‍ വെമ്പല്‍ കൊണ്ടു.അപമാന ഭാരത്താല്‍ അയാള്‍ മുഖം താഴ്ത്തി നില്‍പ്പായി.

"എന്തെ..മരിക്കുന്നില്ലേ..?"

ഇല്ലാന്നുള്ള അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി,പെട്ടെന്ന് കോളിംഗ് ബെല്‍ അടിച്ചു,അയാള്‍ കയര്‍ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഡോര്‍ തുറന്നു നോക്കി,പുറത്തു അയാളുടെ കൂട്ടുകാര്‍ ആയിരുന്നു.പിന്നെ ഒന്നും മിണ്ടാതെ അയാളും അവരോടൊപ്പം പുറത്തേക്കിറങ്ങി നടന്നു.

ഇന്നത്തെ ഈ സായാഹ്നം മുന്നത്തെക്കാളും എത്രയോ സുന്ദരിയാണെന്ന് അയാളുടെ മനസ് പറഞ്ഞു.....





No comments:

Post a Comment